Friday, May 6, 2016

കഥ

സമയം



നിങ്ങൾ വന്നിരിക്കുന്നത് എന്തിനാണെന്ന് എനിക്കറിയാം. എന്റെ എഴുത്തിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കാൻ. യഥാർത്ഥത്തിൽ, എനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല. എങ്കിലും നിങ്ങളെ നിരാശപ്പെടുത്തരുത്. അതുകൊണ്ട് ചില കാര്യങ്ങൾ പറയാം.

ഇപ്പോഴെനിക്ക് എഴുപത് കടന്നു കാണും. പ്രായം പ്രസക്തമല്ലാതായി തീരുന്ന ഒരു പ്രായമാണത്. കഴിഞ്ഞുപോയ പലതും ഓർത്തെടുക്കാനുമാവുന്നില്ല. എങ്കിലും രണ്ടു മൂന്ന് ഓർമ്മകൾ എനിക്കുള്ളിൽ നിരന്തരം ചുറ്റിത്തിരിയുന്നുണ്ട്. അവ മാത്രമാണ് എന്റെ ജീവിതത്തിന്റെയും എഴുത്തിന്റെയും ആകെത്തുക.

കുട്ടിക്കാലത്തെ ഒരു പ്രത്യേക സന്ധ്യ ഇപ്പോഴും എന്റെ സ്മരണയിലുണ്ട്. അന്നെനിക്ക് ഏഴോ എട്ടോ വയസ്സേയുള്ളൂ. ഞാൻ വീടിന്റെ അരിക് തിണ്ണയിൽ ഇരിക്കുകയായിരുന്നു. മഴ തോർന്ന ഒരു സായാഹ്നം. മുറ്റവും തൊടിയും ആകാശവും കടുംചുവപ്പ് നിറത്തിൽ മുങ്ങിക്കിടന്നു. അതെല്ലാം നോക്കിയിരിക്കേ, ഞാൻ അനുഭവിച്ച ഒറ്റപ്പെടലും വേദനയും പിന്നീടൊരിക്കലും എന്നെ വിട്ടുപിരിഞ്ഞിട്ടുണ്ടാകില്ല. അതുകൊണ്ടായിരിക്കണം ഞാൻ എഴുത്തുകാരനാവാൻ തീരുമാനിച്ചത്. അന്നത്തെ സന്ധ്യയെക്കുറിച്ച് എഴുതാൻ വേണ്ടി മാത്രം.

ജനൽകർട്ടൻ അല്പം മാറ്റിയിടട്ടെ. രാത്രിയുടെ കാഴ്ചകളിൽ പുതുമയുണ്ടായിട്ടല്ല. എങ്കിലും പുറത്ത് നിന്ന് വരുന്ന വെളിച്ചം ഈ അഭിമുഖത്തിന് മതിയായ തെളിച്ചം നൽകും. അതാണ്‌ എനിക്കിഷ്ടം. എല്ലാം ശാന്തമായി തോന്നും. നിങ്ങൾ അവിടെ തന്നെ നിന്നാൽ മതി. നിഴലുകളിൽ, മുറിക്കകത്ത് ചുറ്റി നടന്ന് സംസാരിക്കുമ്പോൾ എനിക്ക് കൂടുതൽ മനസ്സ് തുറക്കാം.

ഞാൻ പറഞ്ഞ് വന്നത്...അതെ, എഴുത്ത് എന്നിലേക്ക് പ്രവേശിച്ച ഒരു നിമിഷത്തെക്കുറിച്ചാണ്. അതിനപ്പുറം എന്റെ ബാല്യം, അച്ഛനമ്മമാർ, കളിക്കൂട്ടുകാർ... അതൊന്നും കാര്യമാക്കേണ്ടതില്ല. ചാരുകസേരയിൽ കിടന്ന് വായിച്ചുകൊണ്ടിരുന്ന അച്ഛന്റെ കണ്ണടച്ചില്ലിന്റെ തിളക്കമൊഴികെ.

മുതിർന്നപ്പോൾ പല പല ജോലികളുമായി ഒട്ടേറെ നഗരങ്ങളിൽ ഞാൻ ചുറ്റിത്തിരിഞ്ഞു. അപ്പോഴെല്ലാം ആ അസ്തമയത്തെക്കുറിച്ച് എഴുതണമെന്ന് എനിക്കുണ്ടായിരുന്നു. അതൊരിക്കലും സാധിച്ചില്ല. എഴുത്തിൽ നിന്ന് -  അതേൽപ്പിക്കുന്ന ഭയാനക ഭാരത്തിൽ നിന്ന്- ഞാൻ ഒഴിഞ്ഞു മാറി.  അത് മറക്കാൻ അപ്പപ്പോൾ ഉണ്ടാകുന്ന സംഗതികളിൽ ആണ്ട് മുങ്ങി. എല്ലാ മുഴുകലുകളും എത്രമാത്രം ഏകാന്തമാണ്!

എഴുത്ത്മേശയിൽ ഈയൊരു വെളുത്ത കടലാസും കറുത്ത പേനയും മാത്രമേയുള്ളൂവെന്ന് നിങ്ങൾ ശ്രദ്ധിച്ച്  കാണും. അതവിടെയിരിക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. ഒരു പക്ഷെ, ഈ രാത്രിയിൽ ഞാൻ എഴുതുമായിരിക്കും. ഇത്രകാലം ഞാനൊന്നും എഴുതിയിട്ടില്ല. ഞാൻ കാത്തിരിക്കുകയായിരുന്നു. അതിനിടയിലാണ് നിങ്ങൾ കൂടിക്കാഴ്ചക്ക് വന്നത്. കുഴപ്പമില്ല. അതൊരു ശല്യമായി കണക്കാക്കുന്നില്ല. ചിലപ്പോൾ, നമ്മുടെ സംഭാഷണം എഴുതാൻ പ്രചോദനമായി തീർന്നേക്കാം.

വായിച്ച ഓരോ പുസ്തകവും എന്നെ സ്വാധീനിച്ചിട്ടുണ്ട്. കേട്ട വാക്കുകളും. സുഖം, ദു:ഖം, രോഗങ്ങൾ, യാത്രകൾ, പരിചയപ്പെട്ട മനുഷ്യർ, സ്നേഹബന്ധങ്ങൾ, വെറുപ്പുകൾ, മടുപ്പുകൾ, രൂപരഹിതമായ വിചാരങ്ങൾ - എല്ലാം. ഈ ലോകത്തിൽ ഞാൻ കടന്നു പോയ സന്ദർഭങ്ങളത്രയും അദൃശ്യമായ ഒരു തിരശ്ശീലക്ക് പുറകിൽ നിന്ന് എന്നെ എഴുതാൻ നിർബന്ധിച്ചു. എന്നാൽ, ഒരു വരി പോലും മുഴുമിപ്പിക്കാൻ എനിക്കായില്ല. എഴുതുന്നതിന് മുമ്പ് ഞാനത് മനസ്സിൽത്തന്നെ വെട്ടിക്കളയും. ഉദ്ദേശിക്കുന്നതെന്തോ, അത് അത്രയും കൃത്യമായി ആവിഷ്ക്കരിക്കാൻ കഴിയുന്നത് വരെ ഞാൻ ക്ഷമിച്ചിരുന്നേ മതിയാകൂ.

അതെ, ഇവിടെ  ഞാൻ ഒറ്റക്കാണ്. ഒരു സുഹൃത്താണ് ഈ പട്ടണത്തിൽ എനിക്ക് താമസം ശരിയാക്കിയത്. അയാളിപ്പോൾ ഇവിടെയില്ല. ഇനി വരുമെന്നും തോന്നുന്നില്ല.

എനിക്കൊരു കുടുംബം ഉണ്ടായിരുന്നു; മറ്റെല്ലാവരെയും പോലെ. അവർ പോയി. അഥവാ ഞാൻ വിട്ടു പോന്നു. എഴുതാൻ വേണ്ടിയാണ് ഞാനിങ്ങോട്ട്‌ പോന്നത്.

ആറാം നിലയിലുള്ള ഈ ഇടത്തിൽ ഞാൻ മിക്കവാറും സന്തുഷ്ടനാണ്. എഴുതാനുള്ളതിനെക്കുറിച്ച് ആലോചിച്ച് എനിക്കിവിടെ ജീവിക്കാം. തനിയെ വെച്ചുണ്ടാക്കുന്ന അല്പം ഭക്ഷണം, ഏതാനും മരുന്നുകൾ, ഇടയ്ക്ക് ആരുടെയെങ്കിലും ഫോൺ വിളികൾ...വാർധക്യത്തിന് അത്രയും ഊർജ്ജം മതി.

എനിക്ക് ഓർമ്മയുള്ള മറ്റൊരു സംഭവം പറയാം.
നാട്ടിലായിരുന്നപ്പോൾ സ്ഥിരമായി എന്നെ കാണാൻ വന്നിരുന്ന ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. പേര് ഞാൻ മറന്നു പോയി. അവനേതോ സായാഹ്നപത്രത്തിൽ ജോലിയെടുത്തു. ഒരു പെൺകുട്ടിയുമായി അടുപ്പത്തിലുമായിരുന്നു. അവൻ ഒരു ദിവസം എന്നെ വലിയൊരു കടലാസ് കെട്ട് ഏൽപ്പിച്ചു. അവനെഴുതിയ കഥകൾ. ഞാൻ വായിച്ചു നോക്കി അഭിപ്രായം പറയണം. തെറ്റുണ്ടെങ്കിൽ തിരുത്തണം. ഏടുകൾ മറിച്ച് നോക്കിയതല്ലാതെ ഞാനൊന്നും ചെയ്തില്ല. അവൻ വരുമ്പോഴെല്ലാം ഓരോ ഒഴിവുകഴിവുകൾ പറഞ്ഞു. ജോലിത്തിരക്ക്, അസുഖം...ഞാനത് വായിക്കില്ലെന്ന് ഒരിക്കലും അവനോട് പറഞ്ഞില്ല; തിരിച്ചേൽപ്പിച്ചതുമില്ല. പിന്നീട്, അവൻ വരാതായി. ആ കടാലാസ്‌കെട്ടും എന്റെ കയ്യിൽ നിന്ന് നഷ്ടപ്പെട്ടു. വാടക വീടുകൾ മാറുന്നതിനിടക്കായിരിക്കണം. അടുത്ത വർഷം, വീണ്ടും നാട്ടിലെത്തിയപ്പോൾ, ഞാൻ അവനെക്കുറിച്ച് ആരോടോ ചോദിച്ചു. അവൻ തൂങ്ങി മരിച്ചിരുന്നു. എന്തോ നിസ്സാര കാര്യത്തിന് കൂട്ടുകാരി അവനെ വഴക്ക് പറഞ്ഞതിന്.

കാണാതെപോയ കടലാസ്സ്കെട്ട്  ഇപ്പോൾ എവിടെയായിരിക്കും? എന്താണ് അവനതിൽ എഴുതിയിട്ടുണ്ടാവുക? അവനൊഴികെ മറ്റാരും വായിച്ചിരിക്കാനിടയില്ലാത്ത കഥകൾ. അവയ്ക്കെന്ത്‌ പറ്റിയിരിക്കാം? അതാണ്‌ എന്നെ വേട്ടയാടുന്നത്.    ആ                  ചെറുപ്പക്കാരന്റെ അകാല മരണത്തിൽ ദു:ഖമല്ല  തോന്നുന്നത്.       പരിഹാരമില്ലാത്ത വിഹ്വലതയും ലജ്ജയുമാണ്. എഴുതാനിരിക്കുന്ന കഥയിൽ,  ഒരു കുട്ടിയുടെ വൈകുന്നേരത്തിലേക്ക്, എനിക്ക് കോർത്തിണക്കാനുള്ള വികാരങ്ങളാണവ. അതെപ്രകാരമാണെന്ന് ആലോചിക്കുന്തോറും അനന്തമായ രചനാക്രമങ്ങൾ തെളിയുന്നു. പൊടുന്നനെ, എല്ലാം അഗാധഗർത്തത്തിലേക്ക് താഴ്ന്ന്‌ പോവുകയും ചെയ്യുന്നു. പക്ഷെ,പേടിക്കാനില്ല. ഒക്കെ ശരിയാകും.

അതേ ആഖ്യാനാത്തിൽ വേറൊരു നഗരത്തിൽ നിന്നുള്ള ഒരു സ്ത്രീയുണ്ട്. അക്കാലത്ത്, ഞാനൊരാളെ പരിചയപ്പെട്ടു. ജോലിസ്ഥലത്തിനടുത്ത്  ഭക്ഷണം കഴിക്കുന്ന കടയിലെ വിളമ്പുകാരൻ. ഒരു രാത്രിയിൽ ഞങ്ങൾ ഒരുമിച്ച് മദ്യപിച്ചു. സ്ത്രീകളെക്കുറിച്ച് സംസാരിച്ചു. അയാളെന്നെ അവളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി.

മങ്ങിയ വെളിച്ചത്തിൽ ഞാനും അവളും കിടന്നു. കുടിച്ചതിന്റെ മണം അവൾക്കിഷ്ടമായില്ല. അവൾ വിളക്ക് കെടുത്തി. അല്പം കഴിഞ്ഞ്, വരാന്തയിൽ കാൽപ്പെരുമാറ്റം കേട്ടു. ആരോ വിളിച്ചു. എഴുന്നേൽക്കേണ്ടതില്ലെന്ന് അവൾ എന്നോട് പറഞ്ഞു. അത് അവളുടെ മകനായിരുന്നു. പുറത്ത് ശബ്ദമൊന്നും കേൾക്കാതായപ്പോൾ, അവൾക്ക് പണം നൽകി ഞാൻ പോകാനൊരുങ്ങി. ഇനി വരുമോ എന്നവൾ ചോദിച്ചെന്ന് തോന്നുന്നു. ഇടവഴിയിൽ കാത്ത് നില്ക്കുന്ന മനുഷ്യന്റെ കൂടെ ഞാൻ തിരിച്ച് പോയി.

മാസങ്ങൾക്ക് ശേഷം വിളമ്പുകാരൻ എനിക്കൊരു ചെറിയ വാർത്ത കാണിച്ചു തന്നു. അടുക്കളയിലെ പൊട്ടിത്തെറിയിൽ അവൾ പൊള്ളി മരിച്ചു. ആ പത്രക്കുറിപ്പിലെ ഏതാനും വരികൾ കൂടി പോയ്‌പ്പോയ സന്ധ്യയോട് ചേർത്ത് വെയ്ക്കാനുള്ളതാണ്. അന്നത്തെ ചുവന്ന പ്രകാശത്തിലേക്ക് എനിക്കവളെ എഴുതിയെടുക്കണം.

ഇവിടെ കണ്ണാടികൾ ഇല്ലാത്തതിനു കാരണം എന്താണെന്നോ? കണ്ണാടി നോക്കാൻ എനിക്ക് മടിയാണ്. ഞാൻ മറ്റാരേയോ കാണും.

നിങ്ങൾക്ക് പോകാൻ ധൃതിയായോ? മേശപ്പുറത്തിരിക്കുന്ന കടലാസ്സിൽ ഞാൻ ഒന്നുകൂടി നോക്കട്ടെ. കാഴ്ച മങ്ങിയ ഒരു നോട്ടമായിരിക്കും ഞാൻ എഴുതാൻ ഉദ്ദേശിക്കുന്നത്.

ശരിയാണ്; അതെ, ഇതാണ് എഴുതി തുടങ്ങാനുള്ള സമയം. ഇനി നമുക്ക് പോകാം. ഈ വാതിൽ തുറന്നാൽ ബാൽക്കണിയിലേക്ക് കടക്കാം.

ആകാശത്തിൽ അവശേഷിച്ച ഒറ്റ നക്ഷത്രം കണ്ടോ? വാതിൽ ചാരേണ്ടതില്ല. നമ്മൾ പോയിക്കഴിഞ്ഞാൽ, ഇല്ലാതാകുന്ന നക്ഷത്രത്തിന്റെ പ്രകാശരശ്മി കടലാസ്സിൽ വീഴും. അന്നേരം ഞാൻ മാത്രം കണ്ട സന്ധ്യയുടെ തീജ്വാലകൾ കടലാസ്സിൽ പടരും. ഒരു തേങ്ങൽ ഉയരും. അപ്രകാരം ഈ എഴുത്ത് പൂർണ്ണമാകട്ടെ.

ഞാൻ നിങ്ങൾക്കൊപ്പം ബാൽക്കണിക്കും അപ്പുറത്തേക്ക് നടക്കുകയാണ്.